Saturday 1 December, 2007

ജാം ജാം ട്രാഫിക്ക് ജാം.

റോഡ് മുറിച്ചു കടക്കുമ്പോള്‍ റോഡിനിരുവശവും നോക്കി വാഹനങ്ങളൊന്നും വരുന്നില്ലെന്നുറപ്പു .റോഡിന്റെ വലതുവശം ചേര്‍ന്നു നടക്കുക എന്നൊക്കെ സുശീല ടീച്ചറു പടിപ്പിച്ചിട്ട് കൊല്ലം പത്തിരുപതായെങ്കിലും ഈ മുറിച്ചു കടക്കല്‍ ഇന്നും എനിക്കൊരു കീറാമുട്ടി തന്നെയാണു. ഇരുവശത്തേയ്ക്കും നോട്ടമൊക്കെ ഉണ്ട് പക്ഷേ ഉറപ്പുവരുത്താന്‍ മറന്നു പോകും. അതേ ഇന്നാളൊരുത്തന്‍ ചോദിക്കുവാ എന്റെ മുന്നില്‍ തന്നെ ചാടാനാണൊ ഇത്ര ശ്രദ്ധിച്ച് നോക്കിയതെന്ന്. വാചകങ്ങളൊന്നും ഇതല്ല കേട്ടോ പക്ഷേ അതിന്റെ സംഗ്രഹം അതായിരുന്നു.


അല്ലേത്തന്നെ നൂറു കൂട്ടം പ്രശ്നങ്ങളാ എനിക്കാണെ ഈ റോഡും, ടാറും, ഗട്ടറും ഒക്കെ കാണുമ്പോഴാ പല ഐഡിയകളും വരുന്നെ. വേറെവിടിരുന്നാലോചിച്ചാലും പുകയുതിര്‍ക്കുന്ന പ്രോബ്ലംസ് ഒക്കെ റോഡിലെത്തിയാല്‍ ടക് ടകെന്നല്ലെ സോള്‍വാകുന്നെ. ഒരീസം ഓഫീസീന്നെറങ്ങിയപ്പോല്‍ ഒരു ചാറ്റല്‍മഴ അമാന്തിച്ചില്ല “ആലിപ്പഴം പെറുക്കാന്‍ പോപ്പിക്കുട നിവര്‍ത്തി” പ്രോബ്ലംസ് സോള്‍വു ചെയ്തു ചെയ്തു നടന്നു ഇടയ്ക്കൊന്നു ഫ്രീയായപ്പൊ , അതേ ആള്‍ക്കാരൊക്കെ നമ്മളെത്തന്നെ നോക്കുന്നു. ഇതെന്താണപ്പാ പെയ്തത് വല്ല കളറു മഴയുമാണൊ, കളറെങ്ങാന്‍ മാറിയോ എന്നോക്കെ ഓര്‍ത്ത് ചുറ്റുപാടൊക്കെ ഒന്ന് ഒബ് സെര്‍വു ചെയ്തപ്പോഴല്ലേ. മഴ തോര്‍ന്നു, തോര്‍ന്നു എന്നല്ല ആ ഏരിയായില്‍ അടുത്തിടെയെങ്ങും മഴയേ പെയ്ത ലക്ഷണമില്ല. ഈ മൂവന്തിയ്ക്ക് കൊടേം ചൂടി ഇതാരടാപ്പാന്നാ നാട്ടാരു നോക്കണെ. ഈ ആളോളുടെ കാര്യേ അവനോന്റെ കാര്യം നോക്കിയാപ്പോരേ. ഒരൂസം രാവിലെ ഈ സ്റ്റേജും കഴിഞ്ഞു കേട്ടോ. കൊടേംചൂടി ഓഫീസിനകത്ത്, സ്റ്റെപ് കയറിയപ്പോള്‍ ഒരു സഹന്‍ എതിരെ വരുന്നു. അവന്റെ ആക്കിയ ഇളി കണ്ടിട്ടും മനസിലാകാതെ നോം മുന്നോട്ടു തന്നെ ഹലോ എന്താടെ അകത്തു ചോര്‍ച്ചയുണ്ടോ എന്നു ചോദിച്ചപ്പഴാ വിര്‍ച്ച്വല്‍ വേള്‍ഡില്‍ നിന്നും പുറത്തിറങ്ങിയതു. നിന്നോടും കെഞ്ചേണ്ടി വന്നല്ലോ എന്ന ബാബു ആന്റണിയുടെ വൈശാലിയിലെ ഡയലോഗ് മനസില്‍ പറഞ്ഞിട്ട് അവനോടു പറഞ്ഞു പ്ലീസ് ആരോടും പറയല്ലേ. ഇല്ലെന്നുറപ്പും കിട്ടിയതാ സാമദ്രോഹി വാക്കു തെറ്റിച്ചു.

ഇതൊക്കെ കാരണം റോഡിലെ ടു, ഫോര്‍ വീലുകാരൊക്കെ മിക്കവാറും എന്നെ അഭിവാദ്യം ചെയ്തേ പോകാറുള്ളൂ. (ഈ ഭരണിപ്പാട്ട് കൊടുങ്ങല്ലൂരു മാത്രം ഉള്ള ഏര്‍പ്പാടല്ല അല്ലേ) പലതിന്റേം അവസാന ഭാഗം മാത്രമെ ഞാന്‍ കേള്‍ക്കാറുള്ളൂ. വായു ഗുളികയ്ക്ക് പോകുന്നവന്‍ അതേ സ്പീഡില്‍ തന്നെയും അതില്‍ താഴെ ആവശ്യമുള്ളവര്‍ വണ്ടി ഒന്നു സ്ലോ ചെയ്തും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. എന്റെ അഭിപ്രായത്തില്‍ ഈ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം നാലുവീലിനുള്‍പ്പെടെ അതിരിക്കുമ്പൊ അധികം അലയ്ക്കില്ലല്ലോ അറ്റ്ലീസ്റ്റ് പറയുന്നത് അഡികം പുറത്തു കേള്‍ക്കില്ലല്ലോ. അല്ലേലും ഈ വണ്ടീപ്പോകുന്നവ(ന്മാ)ര്‍ക്കൊക്കെ വലിയ മൂച്ചാ. ആനപ്പൊറത്തിരിക്കുന്നവന്‍ പേടിക്കണ്ടന്നല്ലേ. ചില ചേട്ടന്മാര്‍ വണ്ടി നിര്‍ത്തി ഗ്ലാസ്സൊക്കെ താഴ്ത്തി വേണ്ടത്ര സമയമെടുത്താ പരിചയപ്പെടല്‍. ദൈവത്തിന്റെ ഒരു കൈപ്പിഴ എന്നു കരുതി പോകുന്ന മഹാമനസ്കരും ഉണ്ട് കേട്ടോ.

ഒരു ദിവസം, അതീവ ഗുരുതരമായ പല പ്രശ്നങ്ങളുമായി മസ്തിഷ്ക മല്‍പ്പിടുത്തം നടത്തി സ്റ്റാച്യൂവിലൂടെ വരുകയാണു. പുന്നല്‍ റോഡിലേയ്ക്കാ പോകേണ്ടത്.
വൌ.... കോരിത്തരിച്ചുപോയ്. എന്റെ എക്കാലത്തെയും പ്രൊബ്ലം സ്പോട്ടായ ഏജീസാഫീസിനു മുന്‍പിലെ T ജംഷന്‍ ക്ലിക്ലീനായി കിടക്കുന്നൂ‍. ആ മനോഹരികളാ‍യ സീബ്രാ വരകളെന്നെ മാടി വിളിക്കുന്നു. കിട്ടിയ അസുലഭാ‍വസരം പാഴാക്കിയില്ല സീബ്രകളെ മൈന്‍ഡാതെ ഞാന്‍ കിട്ടിയ ലാക്കില്‍ ഒറ്റപ്പാച്ചില്‍ നേരെ ട്രാഫിക്ക് കുടയ്ക്കരികില്‍ ബ്രേയ്ക്കിട്ടു. ഇനി 45 ഡിഗ്രി തിരിഞ്ഞു ഇതുപോലെ മൂവായാല്‍ ഒരു L ക്രോസ്സിങ് ഒഴിവാക്കാം. അപ്പോള്‍ സെക്രട്ടറിയേറ്റിനും ഏജീസിനും ഇടയ്ക്കുള്ള റോഡിലൂടെ ഒരു പോലീസ് ജീപ്പു വന്നു യൂണിവേഴ്സിറ്റി ഭാഗത്തെയ്ക് പോയി. ഈ റോഡാണു എനിക്ക് ക്രോസ്സു ചെയ്യേണ്ടത്. ഞാന്‍ അടുത്ത മൂവിനുള്ള ഗിയറിട്ടതും സെക്രട്ടറിയേറ്റ് ഗേറ്റിലെ മാവില്‍ചോട്ടില്‍ ഇരിക്കാറുള്ള പോലീസേട്ടന്മാരിലൊരാള്‍ എന്റെ മുന്നിലേയ്ക്ക് ഒറ്റചാട്ടം. മൂപ്പരു കബഡികളിക്കാന്‍ നില്‍ക്കുന്നപോലെ അങ്ങനെ നില്‍ക്കുവാ എന്റെ മുന്‍പില്‍. ഇതെന്ത് കൂത്താ സ്വസ്തമായി റോഡു ക്രോസ്സു ചെയ്യനൊരവസരം കിട്ടിയതാ ഇതിങ്ങേരു നാശമാക്കുമോ, അതൊ പുത്തരികണ്ടം പോലെ കിടക്കുന്ന റോഡു കണ്ടിട്ട് ആശാനു പഴയ ഓര്‍മ്മകള്‍ വന്നു കബഡികളിക്കാന്‍ തുടങ്ങുവാണൊ എന്നൊക്കെ ചിന്തിക്കുന്ന റ്റൈമില്‍ നേര്‍ത്തേ ജീപ്പു പോയ വഴിയെ വേറൊരു വണ്ടിയും പിന്നാലെ ഒരു വെള്ള അംബാസിഡറും വന്നു, ഞാന്‍ പോലീസേട്ടന്റെ തോളിനു മുകളിലൂടെ കാറിന്റെ പിന്‍സീടിലിരിക്കുന്ന ആളെ കണ്ടു.

ഔര്‍ ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍ അതേന്നേ നമ്മുടെ അച്ചുമ്മാന്‍।

കര്‍ത്താവേ മന്ത്രിയ്ക്ക് പോകാന്‍ ക്ലിയര്‍ ചെയ്ത് റോഡിലേയ്ക്കാ ഞാന്‍ വട്ടം ചാടിയത്. ഭാഗ്യം വേറെ കുഴപ്പമൊന്നുമുണ്ടായില്ല. ഞാന്‍ എന്റെ ടാര്‍ജറ്റിലേയ്ക്ക് പാഞ്ഞു. പോലീസേട്ടന്മാര്‍ അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നുണ്ട്, സോറീ തല്‍ക്കാലം സ്വീകരിക്കാന്‍ നിവര്‍ത്തിയില്ല ഞാനല്‍പ്പം ബിസിയാ.