Friday 30 November, 2007

ഇക്രുവിന്റെ വിശേഷങ്ങള്‍

ഇക്രു പാവമാനു, നിഷ്കുവാണു, ഒരമുല്‍ബേബിയാണു,ക്ലീന്‍ഷേവാണു, ഫീലിങ്സ് കുട്ടനാണു തരം കിട്ടിയാല്‍ അര്‍ദ്ധരാത്രി കുട പിടിക്കുന്നവനാണു സര്‍വ്വോപരി എന്റെ സഹപ്രവര്‍ത്തകനാണു.

(സര്‍വഥാ യോഗ്യമായൊരു പേരു ഞങ്ങള്‍ ന്‍ല്‍കിയിട്ടുണ്ട്, ചില സുരക്ഷാ പ്രശ്നങ്ങളാല്‍ തല്‍ക്കാലം ഇക്രു എന്നു വിളിക്കാം)


ഇക്രു ഒറ്റക്കുഞ്ഞനാണു, ഇക്രുവിന്റെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍

“ എന്റെ അമ്മ്യ്ക്കും, ഭാര്യയ്ക്കും, ചെന്നയിലെ വല്യമ്മാനും, കുലശെഖരത്തെ കൊച്ചുമാമനും, കൊടുങ്ങല്ലൂരിലെ ചിറ്റയ്ക്കും, വല്ലച്ചിറത്തെ വല്യമ്മയ്ക്കും(പിന്നെ ഇതിലൊക്കെക്കൂടി വരുന്ന കാക്ക്ത്തൊള്ളായിരം ബന്ധുക്കള്‍ക്കും) ഞാന്‍ മാത്രമെ ഉള്ളൂ“.
പത്തു തലമുറയ്ക്കപ്പുറം കേരളത്തില്‍ കുടിയേറിയ തമിഴ് കുടുംബാംഗമാണു. എന്നാലും നാടെവിടെ എന്നു ചോദിച്ചാല്‍ ചില മലബാര്‍ ക്രിസ്ത്യാനികളെപ്പോലെ മുള്ളിത്തെറിച്ച പഴയ തമിഴ്വേരേ പറയൂ . അതു ഉറപ്പിക്കാന്‍ സംഭാഷണത്തില്‍ മുട്ടിനു മുട്ടിനു വന്ത്, അന്ത, അപ്പറം എന്നിങ്ങനെ വേണ്ടിടത്തും വേണ്ടാത്തിടത്തും തിരുകികയറ്റും.

ഇന്റര്‍വ്യൂ സമയത്ത് ഇക്രു ബോസ്സിനെയും അഡ്മിനെയും ഒക്കെ വീഴ്തിക്കളഞ്ഞു. അത്രയ്ക്കായിരുന്നു പെര്‍ഫൊമന്‍സ്. എന്തൊക്കെ ആയിരുന്നു.

“വര്‍ക്ക് അപ്റ്റുഡേയ്റ്റ് ആയിരിക്കും, വര്‍ക്ക് പെന്ഡിങ് ആക്കുന്നതെനിക്കിഷ്ടമല്ല, എന്തെങ്കിലും പേഴ്സണല്‍ പ്രൊബ്ലം കാരണം ആബ്സന്റായാലും, വീട്ടിലിരുന്നെങ്കിലും വര്‍ക്ക് ഞാന്‍ തീര്‍ക്കും. രാവിലെ ഞാന്‍ കുറച്ചു നേരത്തെ വരും കാരണം വൈകിട്ടു നേരത്തെ പോകണം.”
വാക്കെന്നു പറഞ്ഞാല്‍ അതു ഇക്രു പറയുന്നതാ. വേറോന്നുപോലും ഇതുവരെ നടന്നിട്ടില്ലെങ്കിലും അവസാനം പറഞ്ഞകാര്യം അതൊരിക്കലും തെറ്റിച്ചിട്ടില്ല.
എയറു പിടിത്തത്തില്‍ അച്ചുമ്മാന്റെ കൊച്ചുമോനാ പുള്ളി. ചിരിയൊക്കെ വളരെ പിശുക്കിയാ, എങ്ങനാന്നെ, ചിരിക്കുന്ന വഴി തലയെങ്ങാന്‍ അനങ്ങിയാല്‍ ഭൂഗോളത്തിന്റെ ബാലന്‍സ് പോകില്ലെ. കോണ്‍സ്റ്റിപ്പേഷനുള്ള കൊച്ചിനെ രാവിലെ പോട്ടിയിലിരുത്തി കൂട്ടത്തിലൊരു നുള്ളും കൊടുത്താലോ, അതാണു സ്ഥായിയായ മുഖഭാവം.

ചില സമയത്തു അപാര നോളജ് പ്രകടിപ്പിച്ചു കളയും। ചിലതൊക്കെ കേട്ടിട്ട്, അഡ്മിന്റെ സ്വതവേ ഉരുണ്ടകണ്ണുകള്‍, “ കണ്ണെടുത്തകത്തിടട്രോ “ എന്നു പറയിപ്പിക്കും വിധത്തിലാകുന്നതു കണ്ടിട്ടുണ്ട്.

ഇക്രു നവ ഭര്‍ത്താവാണു, അതിന്റെ സര്‍വ്വ കുഴപ്പങ്ങളും കാണാനുണ്ട്.കന്നിനെ കയം കാണിക്കരുതെന്നു പറയുന്നതെത്ര ശരി.

അതിരാവിലെ പതിനൊന്ന് പതിനൊന്നരയോടെ എത്തും വന്നാലുടന്‍ നല്ലപാതിയെ വിളിക്കും വീട്ടില്‍ നിന്നിറങ്ങി ഇവിടെയെത്തിയതിനിടയ്ക്കുണ്ടായ കാര്യങ്ങള്‍ ഉള്‍പ്പെടെ ഒരു പ്രേമ പഞ്ചാര പാലരുവി അനര്‍ഗള നിര്‍ഗളം പ്രവഹിക്കും ത്രൂ മൊബൈല്‍. ഈ പരിപാടിയ്ക്കുള്ള ഫസ്റ്റ് ബെല്ലടിക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ വെള്ളംകുടിക്കുക, എന്തെങ്കിലും സാധനം എടുക്കുക ഇതിനൊക്കെയായി സ്ഥലം കാലിയാക്കും. രാവിലെ വന്നിരുന്നു കഴിഞ്ഞാല്‍ പിന്നെ ഉണ്ണാനേ എഴുനേല്‍ക്കൂ എന്നു ശപഥമെടുത്ത സിബിച്ചന്‍ ഹെഡ് സെറ്റ് സ്ഥിരം അലങ്കാര വസ്തുവാക്കി. പ്രോഗ്രാം പത്തു മിനിടുമുതല്‍ 30 മിനുട് വരെയാകാം അതു അന്നത്തെ കണിയേ ആശ്രയിച്ചിരിക്കും.

ചിലപ്പോ‍ള്‍ ചുമ്മാ എങ്ങോ നോക്കി ചിരിച്ചങ്ങനെ ഇരിക്കുന്ന കാണാം മണിക്കൂറുകളോളം. ഉച്ച്യ്ക് ഊണിനു മുന്‍പ് , ശേഷം ഇടവേളകളില്‍ സൌകര്യം പോലെ രണ്ടോ മൂന്നോ തവണ ഒക്കെ ഫോണ്‍ ഇന്‍ പ്രോഗ്രാം ഉണ്ട്। കര്‍ത്താവേ വെള്ളം കുടിച്ചു കുടിച്ചെന്റെ അടപ്പൂരി.

പിന്നെ ഉള്ള കലശലായ രോഗം മൊബൈലോമാനിയയാ ആഴ്ച്കയ്ക്കാഴ്ച്ക മൊബൈല്‍ മാറ്റും(അതിശയോക്തിയല്ല) എന്നു മാത്രമല്ല ഫോണ്‍ മാറ്റിയ കാര്യം ഓരൊരുത്തരെയും. അതിന്റെ ഗുണഗണങ്ങളെപ്പറ്റി ഒരു സ്റ്റഡി ക്ലാസ്സ് കണ്ടക്റ്റ് ചെയ്യും. സത്യത്തില്‍ പലപ്പോഴും സഹതാപം തോന്നും. ചിലപ്പൊ ചിരിക്കണോ കരയണൊ എന്നറിയാതെ നിന്നു പോകും. നോക്കിയ 6270 ഒക്കെ കൊണ്ടു വന്നിട്ട് ഇതു തിരുവനന്തപുരത്ത് ഒറ്റ എണ്ണമേ ഉള്ളൂ അതാണിത് എന്നൊക്കെ പറഞ്ഞാല്‍ പിന്നെ.

അത്യാവശ്യം തിരക്കുള്ള ഒരു ദിവസം. അഡ്മിന്‍ ലീവാണു ഒരു ക്ലയന്റ് ആണെങ്കില്‍ ഇരുത്തിപൊറുപ്പിക്കുന്നില്ല. ഇക്രു വന്നിട്ടു വേണം സോള്‍വ് ചെയ്യാന്‍. അഡ്മിന്‍ ത്രൂ ഫോണ്‍ കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നു. ഏതാണ്ടുച്ചയായപ്പോള്‍ അതാ വരുന്നൂ കഥാ നായകന്‍. വന്നു സിസ്റ്റം ഓണ്‍ ചെയ്തു. ഓ സിസ്റ്റം കമ്പ്ലയിന്റ് എന്നൊക്കെ ആത്മഗതം പുറപ്പെടുവിച്ചെങ്കിലും ആര്‍ക്കും കാര്യം പിടികിട്ടിയില്ല മാത്രവുമല്ല ഒട്ടും എയര്‍ വിടതെ തന്നെ നില്‍ക്കുന്നതിനാല്‍ ആരും അങ്ങോട്ടു ശ്രദ്ധിച്ചതുമില്ല. ആശാന്‍ കൂളായിരിക്കുകയാ. ഒരു ഒന്നൊന്നര മണീക്കൂര്‍ കഴിഞ്ഞുകാണും അഡ്മിന്റെ കാള്‍.
“ഇക്രുവിന്റെ സിസ്റ്റം കമ്പ്ലയിന്റാണോ“
“അറിയില്ല“
“ഒന്നു നോക്കൂ, കമ്പ്ലയിന്റെ ആണെങ്കില്‍ മെയിന്റനന്‍സിനു വിളിച്ചു പറയൂ
വെരി അര്‍ജന്റ് ഇന്നു വൈകുന്നേരം കൊടുക്കേണ്ട ഒരു വര്‍ക്കാണു“
ഓകെ സര്‍.
ഇക്രൂ സിസ്റ്റം കമ്പ്ലയിന്റാണൊ
ആ അതെ
ഞാന്‍ ചെന്നു നോക്കി
കണ്ടു ആ മാരക കമ്പ്ലയിന്റെ
സ്വിച്ച് ഓണാക്കിയിട്ടില്ല.

എന്ത് പറ്റിയെന്നോ. സാധാരണ രാവിലെ വരുന്ന ആള്‍ എല്ലാ സ്വിച്ചും ഓണ്‍ ആക്കും. പിന്നെ വരുന്നവര്‍ സിസ്റ്റം മാത്രം ഓണാക്കിയാല്‍ മതി. അന്ന് എങ്ങനെയോ ഇക്രുവിന്റെ സിസ്റ്റത്തിന്റെ സ്വിച്ച് ഓണാക്കാന്‍ വിട്ടുപോയി. എന്നും അവസാനം വരുകയും മിക്കവാറും ആദ്യം പോകുകയും ചെയ്യുന്ന പുള്ളിക്കാരനു ഇതൊന്നും അറിയില്ലായിരുന്നു.

പിന്നെ നമ്മുടെ ഇക്രുവിന്റെ ലോകത്തിലേയ്ക്കൊരു പുതിയ ആള്‍ വരുവാ. ഇക്രുവും ഭാര്യയും അതിനായുള്ള കാത്തിരിപ്പിലാ. നമുക്കും പ്രാര്‍ത്ഥിക്കാം അല്ലെ.

Thursday 15 November, 2007

അങ്ങനെ ആ കുടുംബം........

ഇതൊരു ദുരന്ത പര്യവസായിയായ ശോക കഥയാണു. ഇതിലെ നായിക, അതു ഞാനല്ല പക്ഷെ വില്ലന്‍ അതോ വില്ലിയോ അല്ല വില്ലത്തി അതു ഞാനാണ്,
കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതലോടെ,


അങ്ങ് പയ്യന്റെ ഊരില വാസകാലം
നമ്മ ആടെ കീഞ്ഞു പാഞ്ഞു ജോലി ചെയ്യുന്ന കാലം।
പലതും കേട്ടു മനസിലായും, മനസിലാകാതെയും, കണുതള്ളിയും വാ പൊളിച്ചും നിന്നു പോയ കാലം
ആ മനോഹര കാലമെഏഏ....

അയ്യൊ, എനിക്കും നൊവാള്‍ജിയ വരുന്നൂ.

ഊരിലെ ആദ്യ ദിവസം തന്നെ സംഭവ ബഹുലമായിരുന്നു.
എന്റെ സുഹ്രുത്തിന്റെ ഓഫീസിലിരുന്നാ അന്നു ലഞ്ച് കഴിച്ചത്. അതൊരു ബഹു നില കെട്ടിടമായിരുന്നു. ഏറ്റവും മുകളിലാണീ ഓഫീസ്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകാനായ് വേസ്റ്റും പിടിച്ച് ബാല്‍ക്കണിയിലെയ്ക്കിറങ്ങിയപ്പോള്‍ കൂടെ ഉള്ള പെണ്‍കുട്ടി പറയുവാ

“ചാടിക്കൊ”
ങ് ഹെ
“ചാടിക്കോപ്പാ”
എന്ത്
“നിങ്ങ ചാടിക്കോന്ന്”
ഇതെന്തരു കൊച്ചേ നീ പറേണ ഇതിന്റെ മണ്ടേന്ന് ചാടാനാ
“ഏ.. നിങ്ങ അത് കീഴെയ്ക്ക് ചാടിക്കോന്ന്”
എന്തോന്ന്.....

(കണ്ണൂര്‍ ഭാഷ അറിയാത്തവര്‍ക്കായി, ചാടുക മീന്‍സ് കളയുക, എറിയുക। കയ്യിലിരിക്കുന്ന വേസ്റ്റ് താഴെ കളഞ്ഞോളൂ എന്നെ ആ പാവം ഉദ്ദേശിച്ചുള്ളൂ. )
തീര്‍ന്നില്ലാ‍ാ॥

ഓഫീസിലിരുന്നപ്പൊ ഒരാളു വന്നു ചോദിച്ചു

“ഓട്ത്തൂ സൌമ്യ”
ങ് ഹെ അതെന്ത് സാധനം
എന്റെ വാ പൊളിഞ്ഞു വരുന്നത് കണ്ടിട്ടാവും കുറേ കൂടി വ്യക്തമാക്കി.
“ഈടിരിക്കണ സൌമ്യെല്ലെ ഓള് ഏടെ പോയീനീ”
ഓ എന്നത്...
അങ്ങനെ അങ്ങനെ ഈ പയ്യന്നൂര്‍ക്കാരെന്നെ എന്തലൊ ബെകിട് കളിപ്പിച്ചു.

ഓഫീസിലെ എന്റെ സീനിയര്‍ വളരെ ഫ്രെണ്ട് ലി ആയിരുന്നു। ഞാന്‍ ചെന്ന ഇടയ്ക്കായിരുന്നു സാറിന്റെ അനിയത്തിയുടെ വിവാഹം. പോയ്, സാറിന്റെ കുടുംബത്തെ ഒക്കെ വിശദമായി തന്നെ ഞങ്ങള്‍ പരിചയപ്പെട്ടു.
നമ്മുടെ സാര്‍ ഒരു കലാകാരനാണു കേട്ടോ, കഥ, കവിത, വര എന്നു വേണ്ട ഒരു കൊച്ചു ബാലചന്ദ്ര മേന്ന്നാ മൂപ്പര്‍.
അങ്ങനെയിരിക്കുമ്പോ നുമ്മടെ സൌമ്യ പോയ് പകരം വേറൊരാളെത്തി, ഓളും വേഗം നുമ്മടെ ആളായി.
ഒരീസം ഓള സിസ്റ്റത്തില്‍ സാറൊരു ചിത്രം വരച്ചു, കാവ്യാത്മകമായ ഒരു വാചകവുമെഴുതി ഡെസ്ക് ടോപ്പിലിട്ടു.
ഞാനത് കണ്ടതു വൈകുന്നെരത്ത് അന്നേരം സാറു പോയിരുന്നു.
ജാത്യാലുള്ളത് തൂത്താല്‍ പോകില്ലല്ലോ. ഇവിടെയും അതു തന്നെ സംഭവിച്ചു. ജാത്യാലുള്ള വിരുവിരുപ്പ് പുറത്തു വന്നു
ആ മനോഹര വരികള്‍ക്ക് കുറിക്കു കൊള്ളുന്ന ഒരു ബദല്‍ കൂടി ചേര്‍ത്തു.
ഹൊ എന്തരാശ്വാസം.
പിറ്റെന്ന് എനിക്ക് ഔദ്യൊഗികമായി തന്നെ മറ്റൊരു ഓഫീസില്‍ പോകേണ്ടതുണ്ടായിരുന്നു.
അവിടെ ചെന്നപ്പൊള്‍ പരിചയമുള്ള ഒരു മുഖം. പക്ഷെ അങ്ങോട്ടു കിട്ടുന്നില്ല്ല, ശ്ശെടാ,
അവിടെയും ഇതെ ചോദ്യം, ഭാവം.
ആ കിട്ടിപ്പൊയ്.. ----- സാറിന്റെ വൈഫ് അല്ലെ???

“ആന്ന്.. ആ.. നിങ്ങ, നിങ്ങ എന്താ ഈടെ”

കാര്യം പറഞ്ഞു പുള്ളിക്കാരി ആവശ്യമായ സഹായങ്ങള്‍ നല്‍കി. ബാഗൊക്കെ ആ ചേച്ചീടെ ടേബിളില്‍ വച്ചു ഞാന്‍ ബന്ധപ്പെട്ട സെക്ഷനിലേയ്ക്ക് പോയ്. തിരിചു വന്നപ്പഴതാ

ഹരിവരാസരം വിശ്വമോഹനം.......
മൊവീലാ.. ഓടിപ്പാഞ്ഞു വന്നപ്പോഴേക്കും തീര്‍ന്നു.
നമ്മുടെ ചേച്ചി പറഞ്ഞു കുറേ നേരമായി ബെല്ലടിക്കുന്നു.

അരാണപ്പാ ഇത്ര അക്ഷമനായി വിളിക്കാന്‍
യന്ത്രം എടുത്തു പരിശോദിച്ചു.
നമ്മുടെ സാറാ। (അതായത് മുന്‍പിലിരിക്കുന്ന ഈ ചേച്ചിയുടെ ഓന്‍)

ഞാന്‍ ഇന്‍ഫൊര്‍മെഷന്‍ പാസ്സ് ചെയ്തു.
സാറാ, ഓഫീസ്സിലെന്തെങ്കിലും അത്യാവശ്യം കാണും. ഇനി അങ്ങോട്ടു വിളിക്കാം.
ഞാന്‍ ഡയല്‍ ചെയ്തു , ബെല്ലടിക്കുന്നു.
ഞാന്‍ ചേച്ചിയെ നോക്കി. ഇത്രയും നേരം ഉണ്ടായിരുന്ന വോള്‍ട്ടേജ് ഇപ്പോ അവിടെ ഇല്ല.
അപ്പൊഴാണ് ആ പോസ്സിബിലിറ്റി ഞാന്‍ ഓര്‍ത്തത്.
അവരുടെ ഓന്‍ എന്റെ ഫോണില്‍ വിളിക്കുന്നു, അതും പുള്ളിക്കാരീടെ മുന്‍പില്‍ വയ്ച്ച്, ഞാനാണേ അതു കണ്ടതും തിരിച്ചു കുത്തുന്നു. സംഗതി ചിലപ്പൊ ഒഫീഷ്യലാകും, എന്നലും ഒരു ഭാര്യാ മനം അത് അങ്ങനെ തന്നെ കാണുമോ??, ഇതൊക്കെ പൊറുക്കുമോ..
അയ്യോ ഇനീപ്പ എന്തു ചെയ്യും॥ ഈ ചിന്തയുടെ റിഫ്ലക്സ് ആക്ഷനായി എന്റെ വലം കൈ വിത്ത് ഫോണ്‍ ആ ചേച്ചിയ്ക്കു നേരെ നീണ്ടു.

ചേച്ചി സുസ് മേര വദനയായി അതു വാങ്ങി,
ചെവിയില്‍ ചേര്‍ത്തതും മറ്റേ തല്ക്കല്‍ കാള്‍ എടുത്തു. ആവിടെ നിന്നും വന്ന ആദ്യ വാചകം
“ഏ.. --------യീ, ഞാന്‍ സരിതയ്ക്ക് കൊടുത്ത ചിത്രത്തില്‍ നീയെന്തേ കാട്ടീത് ?”
ഇവിടെ സമ്പൂരണ്ണ പവര്‍ക്കട്ട്.
ചോദ്യം ചില്ലറ വ്യത്യാസത്തോടെ ആവര്‍ത്തിച്ചു.
“ഹല്ലൊ, ഇതു ആളു വേറെയാന്നു, അല്ലാ ആരേ ഈ സരിത”
“ഹല്ലൊ“
“ഹല്ലൊ“
“ഇതാരേ”
“മനസിലായില്ലാ‍ാ‍ാ”
“ഇല്ലാ”
“ശബ്ദം കേട്ടിട്ട് അറീന്നില്ല്ലാ‍ാ‍ാ”
“ഹല്ലൊ“
“ഹല്ലൊ, ഇതു കരിവള്ളൂരീന്നാന്നെ”
“ഷീ..ല... യാ.. , ഏ നിനക്കെങനെ ഈ ഫോണ്‍ കിട്ടി”
“ആ.. കിട്ടി, ഓളീടെ വന്നീനീ...”
കട്ട്. കാള്‍ കട്ടായി..

രണ്ടു ദിവസം കഴിഞ്ഞാ ഞാന്‍ പിന്നെ സാറിനെ കണ്ടതു, അപ്പോ പുള്ളി ചോദിച്ചു
“ഞാന്‍ ഫോണ്‍ എടുത്തു കഴിഞ്ഞിട്ട് പിന്നെ ഷീലയ്ക്ക് കൊടുത്താല്‍ പോരായിരുന്നോ”

മതിയായിരുന്നു, പക്ഷെ സംഭവിചു പോയില്ലെ.
എന്റെ ബൂലോകരെ എനിക്കറിയില്ല, ഞാന്‍ എന്തിനാ അങ്ങനെ ചെയ്തതെന്ന്. അതു സാറിനെ പറഞ്ഞു മനസിലാക്കാനും എനിക്കു കഴിഞ്ഞില്ല. കാരണം അതിനു ശേഷം മൂപ്പരെന്നോടു മിണ്ടിയിട്ടില്ല, വിളിച്ചിട്ടില്ല എന്റെ കാള്‍ അറ്റന്‍ഡു ചെയ്തിട്ടില്ല.

Tuesday 6 November, 2007

വിനാശ കാലേ.......

Y2 K-ഒക്കെ ആണുങ്ങളു പരിഹരിച്ച സ്ഥിതിയ്ക്കു ഇനി കുറച്ചു സോഫ്റ്റു വെയറു പഠിച്ചു കളയാമെന്നു കരുതി, തിരൊന്തരത്തു ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന കാലം। വെള്ളയമ്പലത്തു എസ്. എന്‍.വി സദനത്തില്‍ ആണു വാസം സദനത്തെക്കുറിച്ചു പറയുമ്പൊള്‍ സദനം ചേട്ടനെക്കുറിച്ചു പറയാതിരിക്കുന്നതു നന്ദികേടാ, അത്രയ്ക്കു വിലപ്പെട്ട് സേവനമാണതു.(ഇപ്പോല്‍ സദനം ചേട്ടന്റെ സേവനം ലഭ്യമാണോ എന്നറിയില്ല). രാവിലെ ക് റിത്യം 6.30 നു ഗേറ്റിനു മുന്നില്‍ ഹാജര്‍ വിത്ത് എല്‍.എം.എല്‍ വെസ്പാ ആന്റ് അന്നത്തെ പത്രം. സ്കൂട്ടറില്‍ പിള്ളെരെ നിര്‍ത്തുന്ന ഭാഗമില്ലെ അവിടിരുന്നാണു പത്രപാരായണം, ഹോസ്റ്റലിലെ ഏതെങ്കിലും ആന്തേവാസി പുറത്തിറങ്ങി വന്നാല്‍ ങേ ഹേ പുള്ളി മൈന്റു ചെയ്യില്ല. ഇറങ്ങിയ ആള്‍ നടന്നു നേരെ മുന്‍പിലെത്തുമ്പൊള്‍ കാടി കുടിച്ചൊണ്ടിരിക്കുന്ന പശുക്കുട്ടിയെപ്പോലെ തല ഉയര്‍ത്തി ഒന്നു നോക്കും. വീണ്ടും പത്രത്തിലെയ്ക്കു. തീര്‍ന്നു വേറൊരു പരിപാടിയും ഇല്ല, നൊ കമന്റടി, നൊ വായിനോട്ടം അത്തരം ആക്രന്തങ്ങള്‍ ഒന്നും തന്നെയില്ല. മാന്യന്‍.9.30 നു സ്ഥലം വിടും. പിന്നെ വൈകുന്നെരം 5.30 മുതല്‍ രാവിലത്തെപ്പോലെ ഐ കോണ്ടാക്റ്റ് മെയിന്റയിന്‍ ചെയ്തു 6.30 വരെ. അന്നത്തെ സേവനം സമാപിചു. പങ്ച്വാലിറ്റി, ആത്മാര്‍ഥത ഇതൊക്കെ സദനം ചേട്ടനെ കണ്ടു പഠിക്കണം. കൂട്ടത്തില്‍ പറേണൊല്ലൊ ആളു ചുള്ളനാട്ടൊ.
അങ്ങനെ ഞാനും ഹോസ്റ്റലിലായി.

കൊള്ളാം. വര്‍ക്കിങും, സ്റ്റുഡന്‍സും കൂടിയാ. കുറെ സുന്ദര ലലനാ മണികള്‍.

എന്റെ മുറിയിലാണെങ്കില്‍, ഒരു മിസ്സ്. കൊട്ടാരക്കര, മിസ്സ്. തോപ്പും പടി, മിസ്സ്. കുണ്ടറ പിന്നെ മിസ് ദക്ഷിണാഫ്രിക്ക ഞാനും.
ആ കാലത്താ ഞാനി സൌന്ദര്യ സംരക്ഷണത്തിലൊക്കെ ശ്രദ്ധിച്ചു തുടങ്ങിയത്. കുറച്ചു ശ്രദ്ധിച്ചപ്പോള്‍ മനസിലായി ചില കാര്യങ്ങള്‍ ഒടേ തമ്പുരാന്‍ അറിഞ്ഞങ്ങു ചെയ്യുന്നതാ പിന്നെത്ര പണിഞ്ഞാലും കിം ഫലം. ഫെയര്‍ അന്റ് ലവ്ലിയും, കാവേരിയുമൊക്കെ തോറ്റു തുന്നം പാടി. അതു വിട്ടു.
ഇനി ശരീര സൌന്ദര്യത്തില്‍ ശ്രദ്ധിക്കാം അതാവുമ്പം വല്ലതും നടക്കും. രാവിലെ അലാറം വെച്ചെണീറ്റ് മ്യൂസിയത്തില്‍ നടക്കാന്‍ പോകുന്നവരുടെ ഒപ്പം കൂടി. കൊള്ളാം ചെയിഞ്ചുണ്ട്. പോര, പോരാ. മഞ്ചു പിള്ളെ എന്നു വിളിക്കുന്നവരെ കൊണ്ടു നന്ദിത ദാസെ എന്നു വിളിപ്പിക്കണം. അതിനു നടത്തം മാത്രം പോരാ, ഡയറ്റിങ്ങും കൂടി വേണം.
തുടങ്ങീ ഗംഭീരന്‍ ഡയറ്റിങ്ങ്.
ബ്രേക്ക് ഫാസ്റ്റ് കട്ട്
ലഞ്ച് 3/4 കട്ട്.
ഇടവേളകളെല്ലാം കട്ട്. ഒരാഴ്ച കഴിഞ്ഞു , ചെയിഞ്ചിന്റെ തോത് കൂടുന്നില്ല. അത്താഴം 1/2 കട്ട്.
രണ്ടാഴ്ച കഴിഞ്ഞു... മൂന്നാഴ്ചയായി. ഉം ചെയിഞ്ചുണ്ട്... ചെറിയ ക്ഷീണം. പിറ്റേന്നായപ്പൊള്‍ ചെറിയ തലവേദന രണ്ടു ദിവസം കൂടി ക്ഴിഞ്ഞപ്പോള്‍ നല്ല ക്ഷീണവും തലവേദനയും.
റൂം മേറ്റ്സ് പറഞ്ഞു ഹോസ്പിറ്റലില്‍ പോകാം. മ്ഹ് ഹും വേണ്ടാ മാറിക്കൊളും കോള്‍ഡാ.
പിറ്റെന്നു വെളുത്തപ്പൊള്‍ കടുത്ത തലവേദന. മിസ്സ് തോപ്പും പടിയ്ക്ക് ഓഫാണ്.
വാ ഹോസ്പിറ്റലില്‍ പോകാം മ്ഹ് ഹും വേണ്ടാ ഞാന്‍ ഇന്നു റെസ്റ്റ് എടുക്കാം.
വേണ്ടെങ്കില്‍ വേണ്ടാ
ഏതാണ്ടുച്ചയായപ്പോള്‍ വേദനയുടെ ഗ്രാഫ് മാക്സിമം ആയി। അങ്ങോട്ടു കേറി പറഞ്ഞു
എടിയെ എന്നെ ആശൂത്രീ കൊണ്ടു പോയേ....
ആ അങ്ങനെ മര്യാദയ്ക്ക് വാ.
ദുഷ്ടത്തി. എലിയ്ക്ക് പ്രാണവേദന്‍ പൂച്ചയ്ക്ക് വീണ വായന എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഇപ്പോ ദാ കണ്ടില്ലേ.
അവളു യഥേഷ്ടം സമയമെടുത്തു കുളിച്ചു. തലകെട്ടി, ത്രിപ്തിയാകുന്നില്ല വീണ്ടും വീണ്ടും കെട്ടി.
തോന്ന്യവാസമെന്നല്ലാതെന്തു പറയാന്‍, ആപ്പിളു പോലിരിക്കുന്ന കവിളില് വീണ്ടും യാര്‍ഡ് ലി ഇട്ടു മിനുക്കുകയാ. ഒരാവശ്യവുമില്ലാത്ത ഓരൊ ചെയ്ത്തുകളെ.
മതിയെടീ നിന്റെ പെണ്ണുകാണലൊന്നും അല്ലല്ലൊ.
പിന്നേ നിനക്കതൊക്കെ പറയാം പോകുന്ന വഴി വല്ല ചേട്ടന്മാരെയും കണ്ടാലൊ, ചിലപ്പൊ ജൂനിയര്‍ ഡോ: ഒക്കെ കാണും.
ഞാന്‍ വജ്രായുധം കയ്യിലെടുത്തു। അങ്ങനെ എന്തെങ്കിലും നടന്നാല്‍ ഞാന്‍ നിന്റെ കമ്പനീടെ പേരു പറയും। അതിലവളടങ്ങി. ആല്ലേലും മാനം പോണ കേസിനവളില്ല.(കമ്പനി ഏതാണെന്നൊ HLL, Peroorkkada).
വേദന കാരണം തല നേരെ നില്‍ക്കുന്നില്ല. കൈയ്യില്‍ കിട്ടിയ ഒരു ചുരിദാറെടുത്തിട്ടു

വാ പോകാം
ഒരാത്മ രക്ഷ പിടിച്ചു മിഷന്‍ ഹോസ്പിറ്റല്‍. (അതായതു ശ്രീരാമക്യഷ്ണ മിഷന്‍ നടത്തുന്ന് ഹോസ്പിറ്റല്‍).
ഓട്ടൊ ചേട്ടന്‍ കാരുണ്യവാന്‍ ചോദിച്ചു അകത്തു പോണോ. 6 രൂപ കൊടുക്കുന്നതല്ലെ മാക്സിമം മുതലാക്കണം എന്ന ചിന്തയില്‍ പറഞ്ഞു. ആ പോണം.
തിരു മുറ്റത്തു തന്നെ കൊണ്ടു നിര്‍ത്തി। 6-നു പകരം 8-എടുത്തു ചേട്ടന്‍. സഖി പതിവു പോലെ എന്നെ നോക്കി. തല്‍ക്കാലം ഒരങ്കത്തിനുള്ള കപ്പാസിറ്റി ഇല്ലാത്തതിനാല്‍ ഞാന്‍ മൈന്റിയില്ല.അവള്‍ ചേട്ടനെ തറപ്പിച്ചു നോക്കി എവിടെ നോട്ടം വെയിസ്റ്റായതെ ഉള്ളൂ, ചേട്ടന്‍ വെരി കൂള്‍ ആയി പോയ്.
ഇതെന്തൊന്നാശൂത്രി, ആകെപ്പാടെ ഒരു ലക്ഷണക്കേട്. ആളനക്കമില്ല, വാഹനാനക്കമില്ല, മാടപ്രാവിന്റെ വേഷവും വെട്ടുപോത്തിന്റെ ഭാവവും ആയി തേരാപ്പാരാ നടക്കുന്ന സിസ്റ്റര്‍,അറ്റന്ററാദികളില്ല. ആകെപ്പടെ ഒരു ശശ് മാന മൂകത
സ്വാമിമാര്‍ നടത്തുന്ന സ്ഥാപനമല്ലെ ഇങ്ങനെയാകും
ശാന്തം ശാന്തത
ഓം ശാന്തി
നട്ടുച്ചസമയം. തിരിഞ്ഞും പിരിഞ്ഞും നോക്കിയിട്ടും ഒരു സ്ഥലകാല ബോധം കിട്ടുന്നില്ല എവിടെ കൌണ്ടര്‍ എവിടെയാ ഒ.പി.

ഞാന്‍ പേഷ്യന്റ്റല്ലെ അനങ്ങാന്‍ പോയില്ല.
അവളു പോയി തിരക്കട്ടെ.
എവിടെ, നിന്നു വട്ടം തിരിയുന്നതല്ലാതെ ഒരു ഫലവും കാണുന്നില്ല.
എടീ നീയൊന്നു അന്വെഷിക്ക് എനിക്ക് തലപൊളിയുന്നു കേട്ടോ.
എവിടന്വെഷിക്കാന്‍.
ദാണ്ടെ ആ ചേട്ടനോടു ചോദിക്ക്। മുന്നിലെ കെട്ടിടത്തീന്നൊരു ചേട്ടനും അമ്മച്ചിയും കൂടി വരുന്നുണ്ട്. ആരുടെയൊ കൂടെ വന്നതാകും അവരടുത്തെത്തിയപ്പോള്‍ സഖി മന്ദം മൊഴിഞ്ഞു.
കൌണ്ടര്‍ എവിടെയാ
അമ്മെടെം മോന്റെം മുഖത്തൊരൊ “അയ്യൊ കഷ്ടം“ വായിക്കാം, അമ്മച്ചി സഹതാപം വഴിഞ്ഞൊഴുകുന്ന ശബ്ദത്തില്‍ അവളൊടു ചോദിക്കയാ
“അപ്പി മാത്രെ ഒള്ളോ കൂടെ“.
ഹ്മ്മ്.. (പിന്നെ ഹോസ്റ്റലു മുഴുവന്‍ കൊണ്ടുവരാന്‍ പറ്റുമൊ ഒരു തലവേദനയ്ക്ക്)
വീണ്ടും എന്തൊക്കയോ ചോദിക്കുന്നു.
എവിടെയോ സ്വല്പം പിശകുണ്ട്.

ഞാനാണെ തലവേദന കൊണ്ടു തലകുത്തി നില്‍ക്കുന്നു. പക്ഷെ അമ്മച്ചീടെം, ചേട്ടന്റെം സഹതാപ വര്‍ഷത്തിന്റെ ടാര്‍ജറ്റ് ഞാനല്ല. റിയാലിറ്റി ഷോയ്ക്ക് പങ്കെടുക്കാന്‍ നില്‍ക്കുന്ന പോലെ നില്‍ക്കുന്ന മിസ്സ് തോപ്പും പടിയോടാണു. എന്തൊ എവിടെയോ‍ാ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. അതെന്താണ്. എന്റെ ^F ആട്ടോ പ്ലേ ആയ്.
കിട്ടി.
അതാ ഷെഡില്‍ കിടക്കുന്ന ആംബുലന്‍സില്‍ വെണ്ടക്കാ അക്ഷരത്തില്‍

ശ്രീരാമക്യിഷ്ണ മിഷന്‍ മാനസികാരോഗ്യ കേന്ദ്രം
ദൈവമെ ഒടുക്കം ഇവിടെയുമെത്തി.
അപ്പൊ വയലന്റായി നില്‍ക്കുന്ന എന്നെയും കൊണ്ടു വന്ന വിശാല മനസ്കയായ മാന്‍പേടയ്ക്കു നേരെയാണീ സഹതാപം.

തല്‍ക്കാലം തലവേദനയും പ്രൊബ്ലംസും ഒക്കെ മാറ്റി നിര്‍ത്തി.
കാരണം എനിക്കു വട്ടില്ല എന്നു തെളിയിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണല്ലൊ.
ഞാന്‍ രംഗത്തെയ്ക്ക് രണ്ടും കല്‍പ്പിച്ചു നടന്നു.

(അമ്മയും മോനും രണ്ടടി പിന്നോട്ടു മാറിയോ എന്നു സന്ദേഹം)

അതെ ചേട്ടാ എനിക്കു നല്ല പനിയും തലവേദനയും, ഡോ: കാണണം എവിടെയാ ഒ.പി.
ഓ അതാണൊ അതു അപ്രത്താ. ഇതു......
ഞാന്‍ അവളെയും പിടിച്ചു വലിച്ചു പുറത്തെയ്ക്ക് നടന്നു. അവള്‍ക്കപ്പൊഴും കാര്യം പിടികിട്ടിയിട്ടില്ല.
പുറത്തിറങ്ങി ഞാന്‍ ബോര്‍ഡു കാണിച്ചു കൊടുത്തു.
കറക്റ്റ് പ്ലേസ്. അവളുടെ കമന്റ്.
ഇനി അങ്ങോട്ടു പോയപ്പോള്‍ ഇവളിതു കണ്ടിട്ട് മനപ്പൂര്‍വ്വം കൊണ്ടു പോയതാണോ.
ഏതിനും തൊട്ടപ്പുറത്തുള്ള ജനറല്‍ മെഡിസിന്‍ സെക്ഷനില്‍ കേറി ഡോക്ടറെ കണ്ടു.
(മിഷന്‍ ഹോസ്പിറ്റലില്‍, രണ്ടും ഉണ്ടു. സ്പെഷ്യാലിറ്റി മറ്റെതില്‍ ആയതിനാല്‍ അതിന്റെ ബ്ലോക്ക് കുറേക്കൂടി വലുതാണു.അങ്ങനെ പറ്റിയതാകാം.
അതൊ ഇനി അവളുമാരു പറേന്ന പോലെ നിത്യേന പലതരക്കാരെ കാണുന്ന ഓട്ടോക്കാര്‍ക്ക് ഒരാളെ ഒറ്റ നോട്ടത്തില്‍ അറിയാന്‍ പറ്റുന്നതു കൊണ്ട് എത്തിക്കേണ്ടടുത്ത് എത്തിച്ചതാണോ ആണൊ..)