Wednesday 24 October, 2007

വണ്‍ മിനുറ്റ് ഫോട്ടൊ

ആര്‍ട്സ് ഡേയും, സ് പോര്‍ട്സ് ഡേയും ഒക്കെ കഴിഞ്ഞു അര്‍മാദങ്ങള്‍ക്കൊടുവില്‍ അതും വന്നെത്തി, എക്സാം। കഴിഞ്ഞ പത്തിരുനൂറു ദിവസങ്ങളായ് തീരെ മറന്ന പലതും പൂര്‍വാ‍ധികം ശക്തിയോടെ പുനരാരംഭിച്ചു। ഭക്തിയും ഭയവും ഒക്കെ കൂടുന്നു। രാവിലെ ഉണരും സാധിക്കുമെങ്കില്‍ അമ്പലത്തില്‍ പോകും, ഏതു നേരവും ഈശ്വര ചിന്ത ആകെ ഭക്തി മയം. ഈശ്വരനല്ലാതെ വേരെ ആര്‍ക്കും ഇനി രക്ഷിക്കാനാവില്ല. പഠിച്ചു തുടങ്ങിയപ്പൊഴല്ലേ മനസിലായതു, സിലബസ് കുടത്തീന്നിറങ്ങിയ ഭൂതത്തിനെപ്പൊലെ വലുതാകുന്നു. എന്റമ്മോ ഏതായാലും ഇതു മുഴുവന്‍ പഠിച്ചു പാസ്സാകുന്ന കാര്യം നടക്കില്ല, മറ്റു കലാപരിപാടികളില്‍ പ്രാവീണ്യവും ഇല്ല. അപ്പൊ പിന്നെ ഈശ്വരൊ രക്ഷതു.

ഒരോരോ സമ്പ്രദായങ്ങളെ, പരീക്ഷ എഴുതണമെങ്കില്‍ പഠിച്ചാല്‍ മാത്രം പോര വേറൊരു സാധനം കൂടി വേണം, “ ഹാള്‍ ടിക്കറ്റ് “ ഇനി അതായിട്ടു കുറയ്ക്ക്ണ്ട വാങ്ങിക്കളയാം.
വളരെ വാഹന സൌകര്യമുള്ള നമ്മുടെ നാട്ടില്‍ നിന്നും പോളിയിലെത്തിയപ്പൊ ബാക്കിയുള്ളൊരൊക്കെ സ്ഥലം കാലിയാക്കി. സ് നേഹമില്ലാത്ത കൂട്ടങ്ങള്‍ ഒറ്റെയെണ്ണം നിന്നില്ലല്ലോ എന്നൊക്കെ ഓര്‍ത്ത് ഓഫീസിലെത്തി അപ്പൊഴാണു ആ ഞെട്ടിക്കുന്ന വാര്‍ത്ത കപീഷണ്ണന്‍ പറഞ്ഞതു. ( തെറ്റിദ്ധരിക്കല്ലെ സെഷന്‍ ക്ലാര്‍ക്ക് സതീഷണ്ണനെ സ് നേഹം കൂട്ടി വിളിക്കുന്നതാ എന്താ കൊള്ളില്ലെ? ).ഹാള്‍ ടിക്കറ്റില്‍ ഒരു പോട്ടോം വേണം. തമ്പുരാനേ മറന്നു പോയി. ഫോട്ടോ വീട്ടില്‍ ഉണ്ടു, പക്ഷെ പോയി എടുത്തു വരല്‍ നടക്കില്ല, പിന്നെ നാളെയാട്ടെ എന്നു കരുതിയാല്‍ എങ്ങാനും വല്ല പ്രശ്നവുമായാല്‍ ദൈവമേ എന്റെ ഫസ്റ്റ് ഇയറിലെ ഫസ്റ്റ് എക്സാം. വീട്ടിലെങ്ങാന്‍ അറിഞ്ഞാല്‍, അല്ലെല്‍ തന്നെ അശ്രദ്ധ, മറവി, നിരുത്തരവദിത്വം പേരു ദോഷങ്ങള്‍ ധാരാളം ഉണ്ട്. അതിന്റെ കൂടെ ഇതും, എന്നാലും എന്റെ ദൈവമെ നീ എന്നൊടീ ചെയ്തു ചെയ്തല്ലോ,
അപ്പൊഴതാ വരുന്നു, എന്റെ ക്ലാസ്സ്മേറ്റ് എന്റെ സന്തത സഹചാരി ഒരു 500 വാട്ട് ചിരിയുമായി നമുക്കങ്ങനെ ചിരിക്കാന്‍ പറ്റുമൊ ഞാനുമൊരു 40 വാട്ടു ചിരി കൊടുത്തു കാര്യം പറഞ്ഞു അവളുടെ 500 വാട്ട് പവര്‍ കട്ടായി എന്റെ 40 വാട്ട് 500 ആയി. ഞാന്‍ മാത്രമല്ല അവളും ഉണ്ടു. അപ്പൊ ഇനി എന്തു?????
ഈ സമയത്തു പലരും വന്നു ഒരു വഴിയും ഇല്ലാത്ത പല പോം വഴികളും പറഞ്ഞു। അപ്പോഴാ ദൈവദൂതന്‍ വന്നു അവന്‍ രക്ഷാമാര്‍ഗം അരുളി ചെയ്തു। ഒരു പുതിയ സ്റ്റുഡിയൊ ഉണ്ട് ഒരു മിനിറ്റിനുള്ളില്‍ ഫൊട്ടൊ കിട്ടും. അവന്‍ നീണാ‍ള്‍ വാഴട്ടെ, നേരെ വച്ചു പിടിച്ചു. ഏതാണ്ട് അങ്ങെത്താറായപ്പൊഴാണു ഓര്‍ത്തതു കാശു തികയുമൊ? ഡേ സ്കോളറാണെങ്കിലും കണ്‍സെഷന്‍ പാര്‍ട്ടി ആയതിനാല്‍, ട്രാന്‍: ബസുകാരെങ്ങാന്‍ മിന്നല്‍ പണിമുടക്കു തുടങ്ങിയാല്‍ പോളിയില്‍ തന്നെ തങ്ങാനനുവദിക്കുന്നതാണു മിക്കവാറും സാമ്പത്തിക നില. പക്ഷെ ഇന്നേതായാലും പണക്കാരിയാ 40 രൂപാ ഉണ്ടു. എന്നാലും സംശയം സഖിയൊടു ചോദിച്ചു.

“എടീ കാശുണ്ടോ”
“ഓ 20 രൂപ ഉണ്ടു ചേച്ചീ” (അവള്‍ പത്താം ക്ലാസ്സു കഴിഞ്ഞും ഞാന്‍ പ്രീ‌-ഡിഗ്രി കഴിഞ്ഞും വന്നവരാ അതാണീ ചേച്ചി വിളി, ഇത്തരം വിളികള്‍ ഞങ്ങളുടെ പോളിയില്‍ സാധാരണം)
അപ്പൊ 60 രൂപ. ചില കാര്യങ്ങളില്‍ എന്നെക്കാള്‍ ലോകവിവരം അവള്‍ക്കാ
“ഇതു തികയുമോടേ”

“ പിന്നേ, ഇന്നു പോസു ചെയ്തു രണ്ടു ദിവസം കഴിഞ്ഞു കിട്ടുന്ന ഫൊട്ടൊയ്ക്ക്, 30 ഓ, 40 ഓ രൂപയാ ഇതിപ്പൊ എടുത്താല്‍ ഉടനേ കിട്ടുന്നതല്ലെ അപ്പൊ കുറേക്കൂടി കുറയില്ലെ ചേച്ചീ.....”
ഓ ഭയങ്കരീ, നീ അത്രയ്ക്കങ്ങു കാല്‍ക്കുലേറ്റിയല്ലേ ശരി തന്നെ സധൈര്യം മുന്നോട്ടു.
സ്റ്റുഡിയൊ കലക്കന്‍ അങ്ങനെ ഒരു സെറ്റ്അപ്പു നമ്മള്‍ ജീവിതത്തിലാദ്യമായ് കാണുകയാ‍ണു. നല്ല അരവിന്ദ് സാമി ചേട്ടന്മാര്‍ നിരന്നു നില്‍ക്കുന്നു. അവരില്‍ പലരും ഞങ്ങളെ കാര്യമായി തന്നെ ശ്രദ്ധിക്കുന്നുണ്ട്. സ്റ്റ്ഫിഗ്രാഫിന്റെ ഫിഗറും, അന്നാ കുര്‍ണിക്കോവയുടെ ചിരിയും, ആ ചിരി യാതൊരു ലോഭവുമില്ലാതെ വിതരണം ചെയ്യുന്നവളുമാണു കൂടെ ഉള്ളതെങ്കിലും, വീനസ് വില്യംസും ഒരു താരമാണല്ലൊ, മാത്രമല്ല കറുപ്പിനു എട്ടെട്ടര അഴകുമായതിനാല്‍ ഈ ചുള്ളന്മാരൊക്കെ ഇത്രയേറെ ശ്രദ്ധിക്കുന്നത് എന്നയാണെന്ന കാര്യത്തില്‍ അന്നും ഇന്നും എനിക്കു യാതൊരു സംശയവും ഇല്ല। പിന്നസൂയക്കാരു പലതും പറയും നമ്മളതൊക്കെ ശ്രദ്ധിക്കുന്നതെന്തിനാ.

കൌണ്ടറില്‍ ഇരുന്ന ചേട്ടനൊടു, ഹെഡിനു മാക്സിമം വെയിറ്റു കൊടുത്തു ചോദിച്ചു
ഫോട്ടൊ॥

ചേട്ടന്‍ ചൂണ്ടു വിരല്‍ ഉയര്‍ത്തി കാണിച്ചു. ഒന്നിനു പോണമെന്നാണൊ അല്ല, മോളിലാണെന്നാ.
കലക്കനോരോ ഫോട്ടൊ എടുത്തു, 1 മിനിറ്റ് എന്നാ പേരെങ്കിലും അരമണിക്കൂറില്‍ കൂടുതലായി। വീണ്ടും കൌണ്ടര്‍। നേരത്തെ ഇരുന്ന പയ്യന്‍സല്ല, ഒരങ്കിളാ മുതലാളി ആണെന്നു തോന്നുന്നു.

ബില്ല് തന്നു
വാങ്ങി
അക്ഷരങ്ങള്‍ ഓടിക്കളിക്കുന്നോ, കണ്ണില്‍ ചെറിയൊരു മങ്ങല്‍, വേഗം അവള്‍ക്ക് കൈമാറി പോയതിനെക്കാള്‍ വേഗതില്‍ അതു തിരിച്ചു വന്നു। സാധാരണ ജയറാമിന്റെ പോലെ കാണ്‍പ്പെടുന്ന 4 കണ്ണുകള്‍ സലിം കുമാറിന്റേതു പോലായി,ഏസി കൂടുതലായിട്ടാണൊ ഉടുപ്പൊക്കെ നനഞ്ഞു, അല്ല വിയര്‍ക്കുന്നതാ।

ഞാനും കൂട്ടുകാരിയും അപ്ലൈ ചെയ്ത തിയറി അല്ല സ്റ്റുഡിയൊക്കാരന്‍ അപ്ലൈ ചെയ്തത്. രണ്ടു ഫോട്ടൊയും കൂടി 140 രൂപ. കൈയിലാണെങ്കില്‍ വണ്ടിക്കൂലി കഴിച്ച് 60 രൂപ.
ഞാന്‍, എന്റെ ഏറ്റവും ദയനീയവും വിനയാന്വിതവും ആയ ശബ്ദത്തിലും ഭാവത്തിലും ആ ചേട്ടനോടു കാര്യം പറഞ്ഞു. പുള്ളിക്കാരന്റെ മുഖം ഊഹിക്കാമല്ലൊ. ഭാഗ്യം ഒന്നും പറയുന്നില്ല.
എന്റെ സഖി ഒരു പടി കൂടി മുന്നോട്ടു പോയി.
“ഇതെത്ര കോപ്പിയുണ്ട്”
“നാല്”
“ഞങ്ങക്കോരോന്നു മതി” (വൌ എന്തൊരു ഓഫര്‍ അല്ലെ)

എന്റമ്മൊ അങ്ങേര് അപ്പോ നോക്കിയ നോട്ടം।

ഇനിയെന്തു ചെയ്യാന്‍, കൈയ്യിലുള്ളതു കൊടുത്തു ബാക്കി പിന്നെ തരാമെന്നു പറ്ഞ്ഞിറ്ങ്ങി.
പോളിയിലെത്തി, തല്‍ക്കാലം അഭിമാനമൊക്കെ ഗേറ്റിന്റെ വെളിയില്‍ വയ്ചു ഓരോരുത്തരുടെ കൈയ്യില്‍ നിന്നും 5 ഉം പത്തുമായി വാങ്ങി ബാക്കി പണം സ്വരൂപിച്ചു. വീണ്ടും സ്റ്റുഡിയൊയിലെയ്ക്ക്. ഞങ്ങളെ കണ്ടപ്പോള്‍ കൌണ്ടറിലെ ചേട്ടന്‍ ചിരിച്ച ചിരി, അതു ഞാനൊരിക്കലും മറക്കില്ല.
തിരിച്ചു കിട്ടില്ല എന്നു കരുതി തന്നെയാവും പുള്ളി ആ ഇളവ് തന്നത്.
അങ്ങനെ പിന്നീടുള്ള പല സപ്ലികള്‍ക്കുമുള്ള ആദ്യപടി എന്നോണം, ഞാനെന്റെ ഫസ്റ്റ് ഇയറിലെ ഫസ്റ്റ് എക്സാം ഗംഭീരമായി തന്നെ പിറ്റേ ദിവസം എഴുതി.

5 comments:

സാജന്‍| SAJAN said...

തുടക്കം മോശമില്ല:)
പോരട്ടങ്ങനെ പോരട്ടെ, പോസ്റ്റുകള്‍ ഒരോന്നായി പോരട്ടെ!
എല്ലാവിധ ആശംസകളും!!

തമനു said...

നന്നായി ... നല്ല എഴുത്ത്

“ പിന്നേ, ഇന്നു പോസു ചെയ്തു രണ്ടു ദിവസം കഴിഞ്ഞു കിട്ടുന്ന ഫൊട്ടൊയ്ക്ക്, 30 ഓ, 40 ഓ രൂപയാ ഇതിപ്പൊ എടുത്താല്‍ ഉടനേ കിട്ടുന്നതല്ലെ അപ്പൊ കുറേക്കൂടി കുറയില്ലെ ചേച്ചീ.....”

ആ ലോജിക്ക് കലക്കി..

പോരട്ടെ അടുത്ത് പോസ്റ്റുകളും ഉടനെ..

ഓടോ : ഞങ്ങടെ വീനൂസിനെ കളിയാക്കരുത്..

ശ്രീ said...

സ്വാഗതം.

എഴുത്ത് നന്നായിട്ടുണ്ട്.

"ചേട്ടന്‍ ചൂണ്ടു വിരല്‍ ഉയര്‍ത്തി കാണിച്ചു. ഒന്നിനു പോണമെന്നാണൊ അല്ല, മോളിലാണെന്നാ."

:)

കാര്‍വര്‍ണം said...

സാജന്‍ ജി, തമനു ജി, ശ്രീ വന്നതിനും കമന്റിയതിനും പെറുത്തു ശുക്രിയാ‍ാ.
വന്നനര്‍ക്കും വായിച്ചവര്‍ക്കും വീണ്ടും ശുക്രിയാ.

സുല്‍ |Sul said...

:)
കൊള്ളാം